ജൂലായ് 08, 2018

പത്രാധിപര്‍, മാതൃഭൂമി കത്തുകള്‍

പണത്തിന്റെ മേലെ പരുന്തുകള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല.

ഇന്നലത്തെ (7-7-18 മാതൃഭൂമി 16 ആം പേജില്‍ വന്ന ‘ചിറകരിഞ്ഞ പരുന്തുകളെ കാഴ്ച്ചവസ്തുക്കളായി ടൂറിസക്കച്ചവടം’ എന്ന തലക്കെട്ടില്‍ എച് ബൈജു എന്ന പക്ഷിനിരീക്ഷകന്‍ കൊടുത്ത ലേഖനം, പക്ഷിസ്‌നേഹികളെ മാത്രമല്ല, വായിച്ചവരെയെല്ലാവരേയും വേദനിപ്പിക്കുന്നു. കാക്കയെപ്പോലെ നമ്മുടെ ഭൂമി ശുചിയാക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ പക്ഷി ഹിന്ദു ഭക്തന്മാരെസംബന്ധിച്ച് വിഷ്ണുവിന്റെ വാഹനം എന്ന രീതിയിലും മതപരമായ പ്രാധാന്യമര്‍ഹിക്കുന്നു. പശുവിനെ കൊന്നാല്‍ മനുഷ്യനെ കൊല്ലുന്ന ജനങ്ങളുള്ള നമ്മുടെ പിന്നോക്ക സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യം ഒരു വിവാദമാകുമായിരുന്നു. തൊട്ടതിനൊക്കെ കൊടിയെടുക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം സംഗതികള്‍ക്ക് ആരും പ്രതികരിക്കാറില്ല. അത്, ചെയ്യുന്നവരുടെ; ഭാഗ്യം എന്നല്ലാതെ മറ്റെന്തുപറയാന്‍!!! വന്യജീവി നിയമപ്രകാരം ഷെഡ്യുള്‍ ഒന്നാം വിഭാഗത്തില്‍ വരുന്നതും, വളര്‍ത്തുന്നതും വാണിജ്യാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നതും ശിക്ഷാര്‍ഹമായ ഒരു പക്ഷിയെയാണ് ഇങ്ങിനെ നരകിപ്പിക്കുന്നത്.

കെ എന്‍ ധര്‍മ്മപാലന്‍