ഒക്ടോബര്‍ 25, 2017
മാതൃഭൂമി നഗരം
ഒരു കൊല്ലം മുന്‍പ് യാദൃശ്ചികമായിട്ടായിരുന്നു ഐ വി ശശിയുടെ ഒരു ഫോണ്‍ വിളി എനിക്ക് വന്നത്. മലബാര്‍ കൃസ്ത്യന്‍ കോളേജ് ഹയിസ്‌കൂളില്‍ ഒരുമിച്ച് പഠിച്ച അന്‍പതുകളിന്ന് ശേഷം ആദ്യത്തെ വിനിമയമായിരുന്നു. ഫോണ്‍ വന്ന സമയം ആശിര്‍വ്വാദ് ഹാളില്‍ ഞാനെന്റെ മരുകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വിവാഹ ബഹളത്തിന്നിടയില്‍ ആരാണ് അപ്പുറത്തെന്ന് മനസ്സിലാക്കിവരാന്‍ അല്പം സമയമെടുത്തു. ശശിയാണെന്ന് രണ്ട് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടും മനസ്സിലാവാതിരുന്നപ്പോള്‍ ഐ വി ശശിയാണെന്ന് വ്യക്തമാക്കി. അപ്പോള്‍ അത്ഭുതം തോന്നി. ‘കഥപറയുമ്പോള്‍’ സിനിമ ആവര്‍ത്തിക്കുന്നത്‌പോലെ ഒരു തോന്നല്‍. എന്റെ കത്തു കിട്ടിയെന്നും അപ്പോള്‍ പഴയ ഓര്‍മ്മകള്‍ വന്നെന്നും വിശദീകരിച്ചു. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്ന് ഒരു മാസം മുന്‍പെഴുതിയ; മറുപടിപ്രതീക്ഷിക്കാത്ത ഒരു കത്തിനെപ്പറ്റി ഓര്‍മ്മ വന്നത്. ഒരു മാസം മുന്‍പ് മാതൃഭൂമി നഗരത്തില്‍ തന്നെ ഐ വി ശശിയുടെ പഴയ കൃസ്ത്യന്‍ കോളേജ് ഓര്‍മ്മകളെപ്പറ്റി എഴുതിയിരുന്നു. അത് കണ്ടപ്പോള്‍ സഹപാഠിയായിരുന്ന എനിക്കൊരാവേശം തോന്നി അതില്‍ വരാത്ത അല്പം ചില ഓര്‍മ്മകള്‍ ചേര്‍ത്തുവെച്ചൊരു കത്തെഴുതുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടിയത് ആ വിളിച്ച ദിവസമായിരുന്നു. അങ്ങിനെ ഞങ്ങള്‍; കിട്ടിയസമയംകൊണ്ട് അല്പം പഴയ കാര്യങ്ങള്‍ പറഞ്ഞു. നമ്പര്‍ സെയ്‌വ് ചെയ്യാന്‍ എന്നോട് പറഞ്ഞു. മദിരാശിയില്‍ ചെല്ലുമ്പോള്‍ വിളിക്കാനും. വിവാഹസമയമായത്‌കൊണ്ട് മാത്രം കൂടുതല്‍ സംസാരിക്കാന്‍ സാധിക്കാതിരുന്നതില്‍ നിരാശ തോന്നി. അത് കഴിഞ്ഞു ഭാര്യ സീമയുടെ കയ്യില്‍ ഫോണ്‍ കൊടുത്തു. കത്ത് ശശിയുടെ കയ്യില്‍ കൊടുക്കാന്‍ താമസിച്ചുപോയതില്‍ അവര്‍ ക്ഷമാപണ രൂപത്തില്‍ സംസാരിച്ചു.
ചെറിയ ക്ലാസുകളിലും ഹൈസ്‌കൂളിലും ശശി എന്റെ സഹപാഠിയായിരുന്നു. നന്നായി ചിത്രം വരയ്ക്കുന്ന ശശി റോബര്‍ട്ട് എന്ന ഡ്രോയിങ്ങ് മാസ്റ്റര്‍ പറയുന്ന രീതിയില്‍ നിന്ന് പലപ്പോഴും വ്യതിചലിച്ചു. അവിടെയും സ്വന്തം വ്യക്തിത്വം കാണിച്ചു. അങ്ങിനെ കോപിഷ്ടനായ റോബര്‍ട്ട് മാസ്റ്റര്‍ തന്നെ പതിവ് ദിനചര്യയായ കുട്ടികളെ ക്ലാസിന്ന് പുറത്തു നിര്‍ത്തല്‍ എന്ന കടമ പലപ്പോഴും ഐ വി ശശിയോടും കാണിച്ചു. അതിനും ഇന്നത്തെപ്പോലെതന്നെ ശശി നിശ്ശബ്ദനായി ആ ശിക്ഷകള്‍ ഏറ്റു വാങ്ങി. സിനിമാ സംവിധായകന്‍ ഐ വി ശശിയും എന്റെ കൂടെ പഠിച്ച ശശിയും ഒരാളാണെന്ന് ഞാനറിയുന്നത് മറ്റൊരു സഹപാഠി പറഞ്ഞിട്ടായിരുന്നു.
K N Dharmapalan